Home india സർക്കാർ വാക്കുപാലിച്ചില്ല, ഭൂമി ഇപ്പോഴും സ്വന്തമായില്ല; അച്ഛന്റെയും അമ്മയുടെയും കല്ലറ പൊളിക്കാൻ മകൻ

സർക്കാർ വാക്കുപാലിച്ചില്ല, ഭൂമി ഇപ്പോഴും സ്വന്തമായില്ല; അച്ഛന്റെയും അമ്മയുടെയും കല്ലറ പൊളിക്കാൻ മകൻ

നെയ്യാറ്റിൻകര (തിരുവനന്തപുരം) ∙ കോടതിയുടെ പരിഗണനയിലുള്ള കേസ് പരാജയപ്പെടുമെന്ന ഭീതിയിൽ, കുടിയൊഴിപ്പിക്കലിനിടെ തീപ്പൊള്ളലേറ്റു മരിച്ച ദമ്പതികളുടെ കല്ലറ പൊളിക്കാൻ മകന്റെ ശ്രമം. വെൺപകൽ പോങ്ങിൽ നെട്ടത്തോളം കോളനിയിൽ രാജൻ – അമ്പിളി ദമ്പതികളെ സംസ്കരിച്ച കല്ലറയാണ് ഇളയ മകൻ രഞ്ജിത്ത് ഇന്നലെ പൊളിക്കാൻ ശ്രമിച്ചത്. സർക്കാരിനെ വിശ്വസിച്ചത് അബദ്ധമായെന്ന് രഞ്ജിത്ത് പറയുന്നു. കോടതി നടപടികൾ തുടരുകയാണെന്നും വിധി വരാൻ വൈകുമെന്നും കേസിലെ അഭിഭാഷക പറഞ്ഞു. ഭൂമി സംബന്ധിച്ച കേസിൽ കോടതിയുടെ മുൻ ഉത്തരവ് തുടരാൻ അറിയിപ്പ് ലഭിച്ചെന്ന് ആരോപിച്ചായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. 2020 ഡിസംബർ 22നായിരുന്നു വിവാദമായ സംഭവം. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് രാജനും അയൽവാസിയുമായി തർക്കമുണ്ടായിരുന്നു. രാജന് ഭൂമിയിൽ അവകാശമില്ലെന്നും ഒഴിയണമെന്നും കോടതിയുടെ ഉത്തരവുണ്ടായി. പിന്നാലെ വിധി നടപ്പാക്കാൻ അധികൃതരെത്തിയപ്പോഴാണ് രാജനും ഭാര്യ അമ്പിളിയും തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞ ഇരുവരും ഡിസംബർ 28ന് മരിച്ചു. മൃതദേഹങ്ങൾ സംസ്കരിക്കാൻ സ്ഥലമില്ലാത്തതിനെ തുടർന്ന് വിവാദമായ വീട്ടുമുറ്റത്തുതന്നെ മൺവെട്ടിയുമായി ശവക്കുഴി എടുക്കാൻ ആരംഭിച്ചത് അന്ന് പ്ലസ്ടു വിദ്യാർഥിയായിരുന്ന രഞ്ജിത്ത് ആയിരുന്നു. പൊലീസ് ആദ്യം എതിർക്കാൻ എത്തിയെങ്കിലും പിന്നീടു പിന്മാറി. രക്ഷിതാക്കൾ ഉറങ്ങുന്ന മണ്ണ് തനിക്കും ജേഷ്ഠൻ രാഹുലിനുമായി നൽകുമെന്ന് മുഖ്യമന്ത്രി വാക്കു നൽകിയെന്നും അതു വിശ്വസിച്ചാണ്, പണം കൊടുത്ത് ഭൂമി വാങ്ങിനൽകാമെന്ന് വാഗ്ദാനം നൽകിയ വ്യവസായ പ്രമുഖനെ മടക്കിയതെന്നും രഞ്ജിത് പറഞ്ഞു. പിന്നീട്, വീടു നിർമിച്ചു നൽകാൻ 10 ലക്ഷം രൂപ സർക്കാർ അനുവദിച്ചെങ്കിലും ഭൂമി ഏറ്റെടുത്ത് നൽകിയില്ല. ഇതോടെ വീട് നിർമാണം മുടങ്ങി. വൈദ്യുതി ഇല്ലാത്ത വീട്ടിൽ കഴിയുന്ന സഹോദരങ്ങളുടെ സ്ഥിതി മനസ്സിലാക്കിയ സന്നദ്ധ സംഘടന, ഇവർക്ക് അതേ സ്ഥലത്തു വീടു നിർമിച്ചു നൽകി. വൈദ്യുതിക്കു വേണ്ടി സോളർ പാനലുകളും അവർ സ്ഥാപിച്ചു.

Comments

Please log in to post your comments.